Wednesday 2 April 2014

                 

ന്യൂയോര്‍ക്ക്: ചുറ്റുമുള്ളവരുടെയെല്ലാം കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഫോട്ടോഗ്രാഫറുടേത് പോലും. അത്രയ്ക്ക് വികാരതീവ്രമായിരുന്നു ആ ചടങ്ങ്. അസാധാരണമായ ഒരു വിവാഹം. അതിന്റെ സന്തോഷം എല്ലായിടത്തും. എങ്കിലും, എല്ലാത്തിനെയും അദൃശ്യമായി മൂടി നില്‍ക്കുന്നുണ്ടായിരുന്നു കടുത്ത സങ്കടം. 

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മുരിയേറ്റയിലാണ് ആ വിവാഹ ചടങ്ങ് നടന്നത്. ജോസി എന്ന ബാലികയുടെ വിവാഹ ചടങ്ങ്. 11 വയസ്സേയുള്ളൂ അവള്‍ക്ക്. എന്നിട്ടും കൃത്രിമമായി അങ്ങിനെയാരു ചടങ്ങ് ഒരുക്കിയത് ഒരു പ്രത്യേക ഉദ്ദേശ്യത്താലാണ്. അവളുടെ പിതാവ് ജിം മെറ്റ്സ് മരണാസന്നനാണ്. അറുപത്തി രണ്ടു വയസ്സേ ഉള്ളൂ എങ്കിലും കാന്‍സര്‍ അവസാന ഘട്ടത്തിലാണ്. ഏത് നിമിഷവും മരണം സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കഴിഞ്ഞുപോയ ജീവിതത്തെ കുറിച്ച് കാര്യമായൊന്നും പറയാനില്ല ജിമ്മിന്. എന്നാല്‍, വരാന്‍ പോവുന്ന കാലത്തെക്കുറിച്ച് ആ പിതാവിന് ആലോചനകളുണ്ട്് മകള്‍ ജോസിയുടെ വിവാഹം, അവളുടെ ജീവിതം. അവളുടെ വളര്‍ച്ച. അതൊന്നും കാണാന്‍ തനിക്കാവില്ലല്ലോ എന്ന സങ്കടമാണ് ആ മനുഷ്യന്റെ കണ്ണുകള്‍ സദാ നിറയ്ക്കുന്നത്. മകളുടെ വിവാഹം കണ്ടു കണ്ണടച്ചാല്‍ മതിയെന്ന ഒരാഗ്രഹം അദ്ദേഹം രഹസ്യമായി ഉള്ളില്‍ കൊണ്ടു നടക്കുന്നു. 

ആരോടും പറയാതെ ഉള്ളില്‍ സൂക്ഷിച്ച ആ ആഗ്രഹം ഇക്കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തി. മരണാസന്നരായ രോഗികളെ സന്തോഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള കുടുംബ ഫോട്ടോകള്‍ എടുക്കാന്‍ മാത്രമായി കാലിഫോര്‍ണിയയില്‍ Love Song Photography എന്ന സ്ഥാപനം നടത്തുന്ന ലിന്‍സേ വിലാറ്ററോ എന്ന ഫോട്ടോഗ്രാഫറോടാണ് ജിം മനസ്സ് തുറന്നത്. ഇവരുടെ കുടുംബ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു ലിന്‍സേ. 

ആ പിതാവിന്റെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ അങ്ങിനെ ലിന്‍സേ ഒരുങ്ങി. മൂന്ന് ദിവസത്തിനകം മകളുടെ വിവാഹ ചടങ്ങുകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് അവര്‍ ആ ആഗ്രഹം സഫലമാക്കിയത്. വിവാഹം എന്നു പറയുമ്പോള്‍, വരനൊന്നുമില്ല. ആ ഒരന്തരീക്ഷം സൃഷ്ടിക്കല്‍ മാത്രം. ഇതിനായി, അവര്‍ സുഹൃത്തുക്കള്‍ വഴി ഫണ്ട് സ്വരൂപിച്ചു. വിവാഹ വസ്ത്രങ്ങളും മേക്കപ്പും അലങ്കാരങ്ങളുമൊക്കെ സൌജന്യമായി ലഭിക്കാന്‍ ഏര്‍പ്പാട് ചെയ്തു. അയല്‍ക്കാരെയു സുഹൃത്തുക്കളെയുമെല്ലാം ചടങ്ങിന് ക്ഷണിച്ചു. വിവാഹം നടത്തുന്നതിന് അടുത്തുള്ള വൈദികനെയും ഏര്‍പ്പാട് ചെയ്തു. 

അങ്ങിനെ കഴിഞ്ഞ ദിവസം ആ വിവാഹ ചടങ്ങ് നടന്നു. സ്കൂളില്‍നിന്ന് ജോസിയെ വിളിച്ചു കൊണ്ടു വന്നു. മേക്കപ്പ് ചെയ്തു. വിവാഹ ഗൌണ്‍ അണിയിച്ചു. വീടും പരിസരവുമെല്ലാം ആഘോഷത്തിനായി നേരത്തെ തയ്യാറാക്കിയിരുന്നു. അയല്‍ക്കാര്‍ അടക്കം നിരവധി പേര്‍ സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ജിമ്മിനെയും ഭാര്യ ഗ്രെയ്സിനെയും ഇതുപോലെ തന്നെ അണിയിച്ചൊരുക്കിയിരുന്നു. 

ശേഷം വിവാഹ ചടങ്ങുകള്‍. പ്രാര്‍ത്ഥനകള്‍. പിതാവ് മകളുടെ കൈ പിടിച്ച്, ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി. മോതിരം അണിയിച്ചു. മകളെ അണച്ചു പിടിച്ച് നെറുകയില്‍ ഉമ്മ വെച്ചു. അന്നേരം മകളുടെയും പിതാവിന്റെയും കണ്ണുകള്‍ നിറഞ്ഞു. ശേഷം കൈ പിടിച്ച്, കസേരകള്‍ക്കിടയിലൂടെ, ദേവാലയത്തിന്റെ പാര്‍ശ്വഭാഗത്തു കൂടെ നടന്നു. ഒന്നിച്ചിരുന്ന്, വിവാഹ സദ്യ കഴിച്ചു. ജോസിയുടെ അമ്മ ഗ്രെയ്സും ഒപ്പമുണ്ടായിരുന്നു. അന്നേരമെല്ലാം ക്യാമറകള്‍ മിന്നി. ചടങ്ങിന്റെ ഓരോ വിശദാംശവും ഫോട്ടോഗ്രാഫര്‍ ലിന്‍സേ ക്യാമറയിലാക്കി. 

ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിനമാണ് ഇതെന്നായിരുന്നു ജോസിയുടെ പ്രതികരണം. സന്തോഷം കൊണ്ട് ഒന്നും പറയാന്‍ കഴിയുന്നില്ലെന്ന് ജിം പറഞ്ഞു. ഭര്‍ത്താവ് ഇത്രയും വികാരാധീനനായി കാണപ്പെട്ടില്ലെന്ന് ഗ്രെയ്സ് പറഞ്ഞു. മരണം ഉറപ്പായൊരു രോഗിയുടെ ജീവിതം കുറച്ചു കൂടി നീട്ടാന്‍ ഇത്തരം സന്തോഷങ്ങള്‍ കാരണമാവുമെന്ന അനുഭവം ഫോട്ടോഗ്രാഫര്‍ ലിന്‍സേ പങ്കുവെച്ചു. 

കാണുക, ലിന്‍സേ പകര്‍ത്തിയ ചിത്രങ്ങള്‍, വീഡിയോ: 









0 comments:

Post a Comment